V i l l a g e E x t e n s i o n O f f i c e r

A site for Village Extension Officer to Block Development Officers

Saturday 17 March 2012

വിജയപ്രതീക്ഷയില്‍ കൂട്ടിക്കിഴിച്ച് ഇരുപക്ഷവും


പിറവം ഉപതിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം ഉയര്‍ന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫും എല്‍.ഡി.എഫും. പോളിങ് ശതമാനം കൂടിയാല്‍ യു.ഡി.എഫിന് അനുകൂലമാകും എന്ന പഴയ ധാരണയില്‍ കാര്യമില്ലെന്നാണ് ഇടതുനേതാക്കളുടെ പക്ഷം. എന്നാല്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്നത് ഈ കണക്ക് തന്നെയാണ്. 

പോളിങ് ശതമാനം ഉയര്‍ന്നത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. ഇടതുമുന്നണിയുടെ വാദങ്ങള്‍ ദുര്‍ബലമായ തിരഞ്ഞെടുപ്പാണ് പിറവത്ത് നടന്നതെന്നും ചെന്നിത്തല പറഞ്ഞു. 

ഇടതുസ്ഥാനാര്‍ഥി പിറവത്ത് വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഡല്‍ഹിയില്‍ പറഞ്ഞു. പിറവത്ത് എത്തിയ എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തതിനെക്കുറിച്ച് അന്വേഷിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു. 

പിറവത്തെ മികച്ച പോളിങ് എല്‍.ഡി.എഫിന് അനുകൂലമാണെന്നും എം.ജെ.ജേക്കബിന്റെ വിജയം ഉറപ്പാണെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. യു.ഡി.എഫിന്റെ കൈയിലാണ് ഭരണമെന്നതിനാല്‍ അവര്‍ ആര്‍ക്കെതിരെയും കേസെടുക്കുമെന്ന് തെളിയിച്ചിരിക്കുകയാണെന്നും കോടിയേരി പ്രതികരിച്ചു.  


പോളിങ് ശതമാനം തന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതായി യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബ് പറഞ്ഞു. പിറവത്തെ വോട്ടര്‍മാര്‍ കൈവിടില്ലെന്ന് ഉറപ്പുണ്ടെന്നും അനൂപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

എന്നാല്‍ പോളിങ് ശതമാനം ഉയര്‍ന്നത് തനിക്ക് അനുകൂലമാകുമെന്ന് ഇടതുസ്ഥാനാര്‍ഥി എം.ജെ. ജേക്കബ് പ്രതികരിച്ചു. ഒന്നോ രണ്ടോ പഞ്ചായത്തിലൊഴികെ മറ്റെല്ലായിടത്തും തനിക്കായിരിക്കും ലീഡെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പിലേക്കാള്‍ മികച്ച പ്രകടനമായിരിക്കും ബി.ജെ.പിയ്ക്ക് ഇത്തവണയുണ്ടാകുക എന്നും മണ്ഡലത്തിലെ ബി.ജെ.പിയുടെ വോട്ടിങ് ശതമാനം കൂടുമെന്നും സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ പറഞ്ഞു. ഈ മാസം 21 നാണ് വോട്ടെണ്ണല്‍. 

No comments: